മക്കള്‍ക്ക് വേണ്ടി കുറേ സ്വത്തും പണവും സമ്പാദിച്ചതുകൊണ്ടായില്ല. അവരെ നല്ല മനുഷ്യരായി ജീവിക്കാന്‍ പഠിപ്പിക്കണം. നല്ല വിദ്യാഭ്യാസം കൊടുക്കണം. അവരുടെ ജീവിതം ജീവിക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട് പ്രഭാത ഭക്ഷണത്തിനായി കയറിയതായിരുന്നു തൃശ്ശൂരിലെ ആ ഹോട്ടലില്‍. കുറച്ചു നേരം കാത്തിരുന്നപ്പോള്‍ അവിടത്തെ ഒരു വെയിറ്റര്‍ വന്ന് പരിചയപ്പെട്ട് സംസാരിക്കാന്‍ തുടങ്ങി. ആദരവോടെ, നല്ല ലോകബോധത്തോടെ അദ്ദേഹം സംസാരിച്ചു. അദ്ദേഹത്തോട് സ്വാഭാവികമായും ഒരു സ്‌നേഹവും ബഹുമാനവും തോന്നി. മക്കള്‍ എന്തു ചെയ്യുന്നു എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് കുറച്ചൊരു ജാള്യമുള്ളതു പോലെ. മകന്‍ 12ാം ക്ലാസ്സില്‍ പഠിക്കുന്നു. മകള്‍ എന്‍ജിനീയറിങ്ങിനും. അപ്പോള്‍ അടുത്ത കൊല്ലം മകനും എന്‍ജിനീയറിങ്ങിനാണോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് പിന്നെയും അതേ ജാള്യഭാവം. ഒരു ചെറിയ ഹോട്ടലിലെ വെറുമൊരു വെയിറ്റര്‍ മാത്രമായ തന്റെ മക്കള്‍ എന്‍ജിനീയറിങ്ങിനൊക്കെ പഠിക്കുന്നു എന്നത് ഒരു പൊങ്ങച്ചമായി തോന്നിയോ എന്ന ഭാവമായിരിക്കാം അത്. അല്ലെങ്കില്‍ കൊക്കിലൊതുങ്ങാത്തത് കൊത്തുകയാണ് താന്‍ എന്ന തോന്നലായിരിക്കാം. എന്താ, മക്കളുടെ കാര്യം ചോദിച്ചപ്പോള്‍ ഒരു പരുങ്ങല്‍ എന്ന് ചിരിച്ചു കൊണ്ട് അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു സര്‍.. അത്... മക്കളെങ്കിലും നന്നായി ജീവിക്കണമല്ലോ എന്നു കരുതി താങ്ങാവുന്നതിലും വലിയ ചുമടെടുക്കുകയാണ് അവരെ പഠിപ്പിക്കാന്‍.. അതിനെന്താ! അവര്‍ നന്നായി പഠിക്കുന്നില്ലേ? അവരുടെ താത്പര്യത്തിനനുസരിച്ചല്ലേ അവരെ പഠിപ്പിക്കുന്നത്? അതൊക്കെ അതേ. തരക്കേടില്ലാതെ പഠിക്കുന്നവരാണ്. അവരുടെ താത്പര്യമാണ് എന്‍ജിനീയറിങ്. മക്കള്‍ക്ക് വേണ്ടി കുറേ സ്വത്തും പണവും സമ്പാദിച്ചു വെച്ചേക്കാം എന്നു കരുതിയിട്ട് ഒരു കാര്യവുമില്ല. അവരെ നല്ല മനുഷ്യരായി ജീവിക്കാന്‍ പഠിപ്പിക്കണം. നല്ല വിദ്യാഭ്യാസം കൊടുക്കണം. ബാക്കി അവരുടെ ജീവിതം ജീവിക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അതിനു വിലങ്ങുതടിയാകരുത്. അതാണ് നല്ല അച്ഛനമ്മമാര്‍ ചെയ്യേണ്ടത്. ശരിയല്ലേ.. എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് സന്തോഷം. നാലു തലമുറയ്ക്ക് ജീവിക്കാനുള്ളത് സമ്പാദിച്ചു വെക്കണം, അങ്ങനെ സമ്പത്തുണ്ടാക്കി മക്കളുടെ ജീവിതം സുരക്ഷിതമാക്കണം എന്നു കരുതുന്ന നിരവധി മാതാപിതാക്കളെ കണ്ടിട്ടുണ്ട്. അത് പക്ഷേ, തികഞ്ഞ മണ്ടത്തരമാണ്. ഇന്ന് എത്ര പണമുണ്ടാക്കി വെച്ചാലും മക്കളുടെ കാലമാകുമ്പോഴേക്ക് അതിന്റെ മൂല്യത്തില്‍ വലിയ വ്യത്യാസമുണ്ടാകും. അതു മാത്രമല്ല, എത്ര പണം കിട്ടിയാലും അത് ശരിയായി വിനിയോഗിക്കുന്നതിനെക്കുറിച്ച് ധാരണയില്ലെങ്കില്‍ പിന്നെ മക്കള്‍ക്ക് എന്തുണ്ടായിട്ട് എന്തു കാര്യം. നല്ല മനുഷ്യരായിരിക്കാനും കാര്യങ്ങളെക്കുറിച്ച് മനുഷ്യത്വ പൂര്‍ണമായ ഒരു കാഴ്ചപ്പാടുണ്ടാക്കാനുമുള്ള ശേഷിയാണ് മക്കള്‍ക്ക് പകര്‍ന്നു നല്‍കേണ്ടത്. പിന്നെ വിദ്യാഭ്യാസവും. മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നതിന് പകരമാവില്ല മറ്റൊന്നും. അതു പക്ഷേ, അവരുടെ കഴിവും താത്പര്യവും മനസ്സിലാക്കിക്കൊണ്ടായിരിക്കണം എന്നതാണ് പ്രധാനം. നല്ലൊരു വിഭാഗം അച്ഛനമ്മമാരും മക്കളെ എന്‍ജിനീയറോ ഡോക്ടറോ ആക്കാന്‍ വേണ്ടി വെറുതേയങ്ങ് വെമ്പല്‍ക്കൊള്ളുകയാണ് പലപ്പോഴും. ഒട്ടും താത്പര്യമില്ലാത്ത ഒരാള്‍ തട്ടിമുട്ടി ഒരു കോഴ്‌സ് പാസായാല്‍ത്തന്നെ കര്‍മരംഗത്ത് ശോഭിക്കാന്‍ സാധ്യത തീരേയില്ല. അവര്‍ക്കിഷ്ടമുള്ള മേഖലയിലാണ് പഠനമെങ്കില്‍, ഒന്നാം സ്ഥാനക്കാരൊന്നുമാവണമെന്നില്ല, ക്രമേണ അവര്‍ തങ്ങളുടെ മേഖലയില്‍ മികവിലേക്ക് എത്തും. സാധാരണക്കാരും സ്ത്രീകളും വിദ്യാഭ്യാസരംഗത്ത് കൈവരിച്ച മുന്നേറ്റമാണല്ലോ കേരളത്തിന്റെ സകലവിധത്തിലുമുള്ള പുരോഗതിയുടെ അടിത്തറ. അതിനൊപ്പം നാം ആര്‍ജിക്കേണ്ട മറ്റൊന്നു കൂടിയുണ്ടെന്നാണ് തോന്നുന്നത്. അത് തൊഴിലിനോടുള്ള മനോഭാവമാണ്. ചെയ്യുന്ന തൊഴിലിന് വലിപ്പച്ചെറുപ്പങ്ങളൊന്നുമില്ല. ഏത് ജോലിയായാലും തികഞ്ഞ ആത്മാര്‍ഥതയോടെ ചെയ്യുക എന്നതാണ് പ്രധാനം. ഒരു വെയിറ്ററുടെ ജോലിയും ഡോക്ടറുടെ ജോലിയും തൊഴില്‍ എന്ന നിലയില്‍ ഒരേ പോലെ പ്രസക്തിയുള്ളതാണ്. ഒന്ന് നല്ലതും ഒന്ന് മോശവുമല്ലല്ലോ. ചെയ്യുന്ന ജോലി തനിക്കും സമൂഹത്തിനും ഗുണകരമായിരക്കണം എന്നതാണ് പ്രധാനം. ഏതാനും വര്‍ഷം മുമ്പ് ഒരു സ്ത്രീ സ്തനാര്‍ബുദത്തിന് ചികില്‍സ തേടി ആസ്പത്രിയില്‍ വന്നിരുന്നു. ഗള്‍ഫിലൊരിടത്ത് ഒരു അറബിയുടെ വീട്ടില്‍ ഗൃഹജോലിക്കാരിയാണ്. അവിടെ ചികില്‍സ ചെയ്യാന്‍ സ്വാഭാവികമായും കഴിയില്ലല്ലോ. അതിനാല്‍ നാട്ടില്‍ വന്നതാണ്. ചോദിച്ചപ്പോള്‍ അവര്‍ക്കൊരു പതിനായിരം ഇന്ത്യന്‍ രൂപയോളമാണ് അവിടെ കിട്ടിയിരുന്നത്. ഏതാണ്ട് 24മണിക്കൂറും ഏഴു ദിവസവും ജോലിയാണു താനും. ഇതേ ജോലി കേരളത്തില്‍ ചെയ്താല്‍ ആറായിരം ഏഴായിരം രൂപ അന്ന് കേരളത്തില്‍ കിട്ടുമായിരുന്നു. പിന്നെ എന്തിനാണ് ഗള്‍ഫില്‍ പോകുന്നത്, ഇവിടെ നിന്ന് ജോലി ചെയ്ത് ചികില്‍സിച്ച് സുഖപ്പെട്ട് സമാധാനമായി ജീവിക്കാമല്ലോ എന്ന് അവരോട് പറഞ്ഞു. അവര്‍ക്ക് പക്ഷേ, തിരികെ ഗള്‍ഫിലേക്ക് പോയേ തീരൂ എന്ന നിര്‍ബന്ധമായിരുന്നു. പിന്നെയും പിന്നെയും നിര്‍ബന്ധിച്ചപ്പോള്‍ അവര്‍ പറഞ്ഞു, അത് ഡോക്ടറേ.. രണ്ടു മക്കളാണെനിക്ക്. ഒരാള്‍ എന്‍ജിനീയറിങ്ങിനും ഒരാള്‍ ഡിഗ്രിക്കും പഠിക്കുന്നു. എനിക്ക് വീട്ടു ജോലിയേ അറിയൂ. മക്കളുടെ ചെറുപ്പത്തില്‍ അവരുടെ അച്ഛന്‍ മരിച്ചതാണ്. കോളേജില്‍ പഠിക്കുന്ന മക്കള്‍ക്ക് അവരുടെ അമ്മയൊരു അടുക്കള ജോലിക്കാരിയാണെന്നു പറയുന്നത് നാണക്കേടാവില്ലേ.. എന്നായിരുന്നു അമ്മയുടെ സങ്കടം. അമ്മയുടെ അസുഖം ഭേദപ്പെടുന്നതിനെക്കാള്‍ വലുതല്ലല്ലോ അവരുടെ ദുരഭിമാനം, അവരോട് ഞാന്‍ സംസാരിക്കാം എന്നു പറഞ്ഞപ്പോള്‍ ആ അമ്മ പിന്നെയും തടസ്സം പറഞ്ഞു. എന്നാലും അവരെ വിളിച്ച് വിവരം പറഞ്ഞു അമ്മയുടെ അസുഖം ഗൗരവമുള്ളതാണ്. ഒരു വര്‍ഷമെങ്കിലും തുടര്‍ ചികില്‍സ എടുക്കണം. അതിനിടെ ജോലിക്കു പോകുന്നതിനു കുഴപ്പമില്ല, എന്നാല്‍ ഗള്‍ഫില്‍ പോയാല്‍ ചികില്‍സ മുടങ്ങും. അമ്മയുടെ ആരോഗ്യം അവഗണിച്ച് നിങ്ങള്‍ തീരുമാനങ്ങളെടുക്കരുത്.. അപ്പോള്‍ അവര്‍ക്ക് അമ്പരപ്പായി. അമ്മ എന്തു ജോലി ചെയ്താലും ഞങ്ങള്‍ക്ക് അന്തസ്സാണ് ഡോക്ടറേ.. ഏതു ജോലിയിലും ഞങ്ങള്‍ക്ക് അമ്മയെ സഹായിക്കാനുമാവും. വീട്ടുജോലിയായാലും അടുക്കളപ്പണിയായാലും. അമ്മ പക്ഷേ, ആ അറബിയുടെ വീട്ടിലേക്ക് പോകണമെന്ന് നിര്‍ബന്ധം പിടിക്കുകയാണ്. വീണ്ടും ചോദിച്ചപ്പോളാണ് അമ്മ പിന്നെയും വിവരങ്ങള്‍ പറയുന്നത്. അറബിയുടെ പക്കല്‍ നിന്ന് കുറേ പണം മുന്‍കൂറായി വാങ്ങിയിട്ടുണ്ട്. അത് ജോലി ചെയ്ത് തീര്‍ക്കണം. അഥവാ അത് തീര്‍ക്കാന്‍ പറ്റിയില്ലെങ്കിലും അവരുടെ വീട്ടിലേക്ക് പറ്റുന്ന മറ്റൊരു ജോലിക്കാരിയെ കിട്ടുന്നതു വരെ രണ്ടു മൂന്നുമാസം കൂടിയെങ്കിലും അവിടെ പോയി ജോലി ചെയ്തില്ലെങ്കില്‍ അവര്‍ക്ക് ബുദ്ധിമുട്ടാവും. ഇത്തവണ എനിക്കാണ് ജാള്യം തോന്നിയത്. ഒരു വീട്ടുജോലിക്കാരിക്ക് അവരുടെ ജോലിയോടുള്ള കൂറ് സ്വന്തം ജീവനേക്കാള്‍ പ്രധാനപ്പെട്ടതാണല്ലോ എന്ന തിരിച്ചറിവില്‍ തോന്നിയ ജാള്യം. എന്തു ചെയ്യുന്നു എന്നതല്ല പ്രധാന കാര്യം. എങ്ങനെ ചെയ്യുന്നു എന്നതാണ്. ചെയ്യുന്ന ജോലിയോട് ആത്മാര്‍ഥതയില്ലെങ്കിലാണ് നാണം തോന്നേണ്ടത്. ഒരു ജോലിയും നാണക്കേടുണ്ടക്കുന്നില്ല.
Copied from Mathrubhoomi daily..